2011, ജൂലൈ 3, ഞായറാഴ്‌ച

നമുക്കു ഡാം പണിയാം, ആരും എതിര്‍ക്കില്ല!

എന്റെ സ്‌നേഹിതന്‍ ജോണി പ്ലാത്തോട്ടം അയച്ചുതന്ന ഒരു തുറന്നകത്താണിത്:
സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍
c/o പ്രിന്റ് ഹൗസ് , പാലാ -686575
ബഹുമാന്യ സുഹൃത്തേ,
ചിലരുടെ സ്വാര്‍ഥതാത്പര്യങ്ങളും വഴിവിട്ട മോഹങ്ങളും മറ്റൊരു വിഭാഗം ആളുകളുടെ ഭാവിയെ മാത്രമല്ല ജീവനെയും ജീവിതത്തെയും പന്താടുന്ന തരത്തില്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം പരിണമിച്ചിരിക്കുകയാണ്. ഇതു താങ്കള്‍ക്കും ബോധ്യമുള്ള കാര്യമാണെന്നു കരുതുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യമാണ് ഇതോടൊപ്പമുള്ള ലേഖനത്തില്‍ പറയുന്നതെങ്കിലും ആ വിഷയത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നര്‍ഥം. നീതിയുടെ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരുന്നതിന്റെ ഒരു തുടക്കമാകട്ടെ ഇത്.
ഇതോടൊപ്പമുള്ള ലേഖനത്തില്‍ പറയുന്ന ആശയങ്ങള്‍ ആവുംവിധം വിമര്‍ശനാത്മകമായി പഠിക്കുകയും സമന്വയബുദ്ധിയോടെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ കാര്യം. താങ്കളുടെ സുഹൃദ്‌വലയവുമായി ഇക്കാര്യം സമാലോചിക്കണം. താങ്കള്‍ക്കു ബന്ധമുള്ള അച്ചടി- മാധ്യമങ്ങളിലും പ്രാദേശിക കേബിള്‍ ടി. വി ഉള്‍പ്പെടെയുള്ള ആധുനിക മാധ്യമങ്ങളിലും ചര്‍ച്ചാ വിധേയമാക്കാന്‍ ആവുന്നതു ചെയ്താല്‍ കൂടുതല്‍ നല്ലത്.
പാലായിലും പരിസരത്തുമുള്ള ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇപ്പോള്‍ ഇത് നിങ്ങളിലെത്തിക്കുന്നത്. കേരളത്തില്‍ വിവിധതുറകളിലുള്ള നൂറുകണക്കിനു പ്രശസ്തര്‍ക്ക് നേരിട്ട് തപാല്‍ വഴി അയയ്ക്കുന്നതിനു പുറമേ സാധാരണക്കാരായ ആയിരത്തിലധികം ആളുകള്‍ക്ക് ഇ-മെയില്‍വഴിയും ഈ സന്ദേശം എത്തിക്കുന്നുണ്ട്.
ഇനിയും ഒരു കര്‍മപരിപാടി ആസൂത്രണം ചെയ്യാന്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും മധ്യഭാഗവുമായ തൃശൂര്‍ജില്ലയില്‍ വച്ച് ഒരു യോഗം വിളിച്ചുകൂട്ടാനുദ്ദേശിക്കുന്നുണ്ട്. അതിലേക്കുള്ള ക്ഷണവും തുടര്‍ന്നുള്ള ആശയവിനിമയവും ഫോണ്‍ വഴി (പ്രധാനമായും എസ് എം എസിലൂടെ) ആയിരിക്കും. താങ്കളുടെ മൊബൈല്‍ ഫോണ്‍ നമ്പരും (ഇ-മെയില്‍ വിലാസമുണ്ടെങ്കില്‍ അതും) ഒരു കാര്‍ഡില്‍ എഴുതി എത്രയും വേഗം ഞങ്ങളെ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,
ജോണി ജെ. പ്ലാത്തോട്ടം (കണ്‍വീനര്‍), പ്രവിത്താനം പി.ഓ,
പാലാ 686651,
ഫോണ്‍ - 9446203858
email: johnyplathottam@gmail.com
N.B.
വിനയപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ. അന്നാ ഹസാരേയുടെ, ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള ഉപവാസ സത്യാഗ്രഹത്തിനും മുമ്പെഴുതിയതാണ് ഇനിയും കൊടുക്കുന്ന ലേഖനം. അതിന്റെ ആദ്യരൂപം മറുനാടന്‍ മലയാളിയും പ്രശസ്ത ജേര്‍ണലിസ്റ്റുമായ ജോയിച്ചന്‍ പുതുക്കുളത്തിന്റെ പോര്‍ട്ടലില്‍ (ചിക്കാഗോ) പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ചുവന്നിരുന്നു. (അപ്പോള്‍ ഞാന്‍ കാലിഫോര്‍ണിയായില്‍ ആയിരുന്നു.)
നമുക്കു ഡാം പണിയാം, ആരും എതിര്‍ക്കില്ല!
ജോണി പ്ലാത്തോട്ടം

ഒരു കുറ്റവും ചെയ്യാത്ത ജനതയെ മറ്റൊരു ജനത ജീവിക്കാന്‍ സമ്മതിക്കാതിരിക്കുക എന്ന അത്യപൂര്‍വവും അതീവ വിചിത്രവുമായ സംഗതിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുകാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. പൗരാണികവും അതിമഹത്തരവുമായ ഒരു സംസ്‌കാരത്തിനുടമയായ തമിഴ് ജനതയില്‍നിന്നാണ്, പറഞ്ഞുകേട്ടാല്‍ ആരും വിശ്വസിക്കുകയില്ലാത്ത തരത്തിലുള്ള അനുഭവം കേരളത്തിനുണ്ടായിട്ടുള്ളത്. പാരമ്പര്യം കൊണ്ടു മാത്രം കാര്യമില്ല. സംസ്‌കാരവും മൂല്യബോധവുമൊക്കെ അപ്‌ഡേറ്റു ചെയ്തുകൊണ്ടിരിക്കേണ്ടതാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ മുമ്പിലും സുപ്രീം കോടതിയുടെ മുമ്പിലും വിവിധ കമ്മീഷനുകളുടെ മുമ്പിലും വീണ്ടും സുപ്രീം കോടതിയുടെ മുമ്പിലും സമര്‍ഥമായി കേരളത്തെയിട്ടു വലിക്കുകയാണു നമ്മുടെയീ അയല്ക്കാര്‍. എന്നെങ്കിലും ഡാമിന്റെ ആയുസ്സു തീരുമ്പോള്‍ അവിടെ പുതിയ ഡാം വേണമെന്നുള്ള ആവശ്യം നമ്മെക്കാളധികം തമിഴ്‌നാടിനാണ് ഉള്ളത്. തമിഴ്‌നാടിന്റെ ഒരു വാദം ശരിയാണ്. ഡാം ഉടനെ പൊട്ടുമെന്നോ എന്നു പൊട്ടുമെന്നോ യാതൊരുറപ്പുമില്ല. അതുകൊണ്ടുതന്നെ പതിനായിരക്കണക്കിനാളുകളുടെ ജീവനും സ്വത്തും ഉടനെ നശിക്കുമെന്നും തീര്‍ച്ചയില്ല. തമിഴ്‌നാടിന് അതു മതി. പക്ഷേ, നമുക്ക് അതു മതിയോ? പോരെന്നുള്ള ദൃഢനിശ്ചയം നമുക്കുണ്ടായാല്‍ മാത്രം മതി, ഡാം പണി നടത്താം! ഇക്കാര്യത്തില്‍ ഇനിയും നാം ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. കൂടുതലൊന്നും ബോധ്യപ്പെടുത്തേണ്ടതുമില്ല.
ഇതിനു മുമ്പ് കേന്ദ്രഗവണ്‍മെന്റിനും സുപ്രീം കോടതി വിധിക്കുമെതിരെ ബന്ദ്, പണിമുടക്ക്, രാഷ്ട്രീയ സംഘട്ടനങ്ങള്‍ തുടങ്ങി നെഗറ്റീവായ സമരസംരംഭങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. എന്നാല്‍ നാമിവിടെ ആലോചിക്കുന്നത് സൃഷ്ട്യുന്മുഖമായ ഒരു സമരമാര്‍ഗമാണ്.
നൂറു വര്‍ഷം പിന്നിട്ട സുര്‍ക്കി ഡാമാണ് മുല്ലപ്പെരിയാറിലുള്ളത് എന്ന സത്യസന്ധമായ വിവരം നമ്മുടെ കൈയിലുണ്ട്. അതുമാത്രം മതിയാകും. തമിഴ്‌നാടിന്റെ എതിര്‍പ്പും കേന്ദ്ര സര്‍ക്കാരിന്റെ തടസ്സവും പത്തി താഴ്ത്തും. പുതിയ ഡാം പണിതാലും ഇപ്പോള്‍ കൊടുക്കുന്നത്ര ജലം ലഭ്യമെങ്കില്‍ അവര്‍ക്ക് ആവശ്യമുള്ളത്ര തുടര്‍ന്നും കൊടുക്കുമെന്ന് തമിഴ്ജനതയ്ക്കു കേരളാ സര്‍ക്കാര്‍ ഉറപ്പു കൊടുക്കണം. തീര്‍ച്ചയായും പുതിയ നിരക്കു വച്ചായിരിക്കും ജലം കൊടുക്കുന്നത്.(നമുക്കു വേണ്ടത്ര പച്ചക്കറികളും മറ്റും ന്യായമായ നിരക്കില്‍ തരാമെന്ന് അവര്‍ നമുക്കും ഉറപ്പു തരാവുന്നതാണ്). ഇതിലപ്പുറം നാം യാതൊന്നും ചെയ്യേണ്ടതില്ല. അവര്‍ക്ക് അവകാശവുമില്ല.
കേരളം ഒരു ദിവസം ഉപവസിക്കണം
കേരളത്തില്‍ പുതിയ ഗവണ്‍മെന്റ് വന്നാലുടന്‍ ചെയ്യേണ്ട കാര്യങ്ങളിലൊന്നാകണം ഇത.് രോഗികളും കൊച്ചുകുട്ടികളും ഒഴികെയുള്ള എല്ലാ കേരളീയരും ഒരു പകല്‍ ഉപവസിക്കുക - തമിഴ്‌നാടിന്റെയും ഇന്‍ഡ്യന്‍ ജനതയുടെയും മനഃസ്സാക്ഷിക്കു മുമ്പില്‍! പച്ചവെള്ളം മാത്രം കരുതിക്കൊണ്ട് കേരളീയര്‍ രാവിലെ വീടുവിട്ട് പുറത്തിറങ്ങണം. സ്‌കൂള്‍ ഗ്രൗണ്ടുകള്‍, മറ്റു മൈതാനങ്ങള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൂട്ടമായി ഉപവാസം അനുഷ്ഠിക്കാം. ആശുപത്രിവാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങിയാല്‍ മതിയാകുമല്ലോ.
ഒരു മാസം മുമ്പെങ്കിലും ഉപവാസത്തീയതി നിശ്ചയിച്ച് ഇന്‍ഡ്യാ രാജ്യം മുഴുവന്‍ അറിവുകൊടുക്കണം. നൂറു ഹര്‍ത്താലിനെക്കാളും ശക്തിയുള്ളതായിരിക്കും ഈ ഉപവാസം. ഇതോടെ ഡാമിനെതിരെയുള്ള എല്ലാ നീക്കങ്ങളും ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കുമെന്നാണു കരുതേണ്ടത്. ഇന്‍ഡ്യയിലെ മറ്റു ജനവിഭാഗങ്ങളുടെ മനഃസ്സാക്ഷിക്കു മുന്നില്‍ ഒരു തമിഴ്‌നാടിനു പിടിച്ചു നില്ക്കാനാകുമോ?
എന്നാല്‍ മൂല്യ ബോധം ശീര്‍ഷാസനത്തില്‍ നില്ക്കുന്ന കാലമാണ്. ഒരുപക്ഷേ, തമിഴ്‌നാടും തിരികെ ഇതേ മാര്‍ഗം സ്വീകരിച്ചേക്കും. അപ്പോള്‍ നമുക്ക് അവസാനത്തെ വഴി നോക്കാം.
കേരളം കര്‍സേവ ചെയ്തു ഡാം പണിയണം
കര്‍സേവയുടെ കാര്യം സംസ്ഥാന അസംബ്ലിയില്‍ ഐകകണ്‌ഠ്യേന തീരുമാനിക്കണം. അതിന് മുമ്പുതന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു ബഹുജന സംഘടനകളും യോഗം ചേര്‍ന്ന് പര്യാലോചന നടത്തണം. ജനപിന്തുണയുള്ള ഏതെങ്കിലും പാര്‍ട്ടി ഡാം പണിയെ എതിര്‍ക്കുമെന്നു തോന്നുന്നില്ല. അഥവാ ഇക്കാര്യത്തില്‍ താത്പര്യമില്ലാത്തവരുണ്ടങ്കില്‍ അവരെ കര്‍സേവയില്‍ നിന്നൊഴിവാക്കണം.
കര്‍സേവയുടെ തീരുമാനം അതിലേക്കു നയിക്കാനുണ്ടായ സാഹചര്യത്തോടൊപ്പം ഇന്‍ഡ്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി എന്നീ സ്ഥാപനങ്ങളെ അറിയിക്കണം. ഐക്യരാഷ്ട്ര സംഘടന, ലോകത്തുള്ള പ്രമുഖ മനുഷ്യാവകാശ സംഘങ്ങള്‍ എന്നിവരെയും അറിയിക്കണം.
സ്വീകരിക്കാവുന്ന ഘടന
വേണമെങ്കില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മാത്രം നേരിട്ടുള്ള കര്‍സേവയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാം. മന്ത്രിമാര്‍, സെക്രട്ടറിമാര്‍, ഡി.ജി.പി, ഐ.ജിമാര്‍, എം.എല്‍.എമാര്‍, ചീഫ് എഞ്ചിനീയര്‍മാര്‍, തൊഴിലാളി സംഘനേതാക്കന്മാര്‍, കലാശാലാ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ ശ്രേണിയുടെ ഏറ്റവും മുകളില്‍നിന്നു വേണം ആരംഭിക്കാന്‍.
സംസ്ഥാനം ഒന്നടങ്കം ചെയ്യുന്ന ഈ നിര്‍മ്മാണപദ്ധതിയില്‍ എന്തെങ്കിലും നിയമവിരുദ്ധതയുണ്ടെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന് നടപടിയെടുക്കാം. കേരളത്തിലെ പോലീസ് കര്‍സേവയില്‍ പങ്കെടുക്കുന്നവരാകയാല്‍ കേന്ദ്ര പോലീസ് സംഘങ്ങളെ കൊണ്ടുവന്ന് കര്‍സേവകരെ അറസ്റ്റു ചെയ്തു നീക്കാം. മുഴുവന്‍ കേരളീയരേയും അറസ്റ്റു ചെയ്യാതെ ഡാം പണി മുടക്കാന്‍ സാധിക്കരുത്.
ജനാധിപത്യത്തിനും സത്യാഗ്രഹ സമരത്തിനും പുതിയ നൂറ്റാണ്ടില്‍ ഉണ്ടാകുന്ന ഒരു അപ്‌ഡേറ്റിങ്ങായോ പുനര്‍ജനിയായോ ഇതിനെ കരുതാം. അതിനപ്പുറം, കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം റീസെറ്റു ചെയ്യപ്പെടും. മുമ്പ്, കൊട്ടിഘോഷിക്കപ്പെട്ട പല കേരളമാതൃകകളും പാളീസായിപ്പോകുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നു നടന്നാല്‍ അതു ലോകത്തിനു മുമ്പില്‍ വയ്ക്കാവുന്ന മഹത്തായ ഒരു കേരളാ മോഡലായിരിക്കും.
നമ്മുടെ സംരംഭത്തില്‍ അസാധ്യതയുടെയോ നിയമലംഘനത്തിന്റെയോ പ്രശ്‌നം ആരെങ്കിലും ഉന്നയിക്കുകയാണെങ്കില്‍ നമുക്ക് അവരോട് പറയാനുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ലോകത്തുണ്ടായിട്ടുള്ള മഹാപ്രസ്ഥാനങ്ങളുടെയോ മനുഷ്യനേട്ടങ്ങളുടെയോ പിന്നില്‍ തുടക്കത്തില്‍ ആയിരത്തില്‍ കവിയാത്ത പിന്തുണയും സഹകരണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സൂര്യനസ്തമിക്കാത്ത മഹാസാമ്രാജ്യത്തെ തോല്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഉപ്പു കുറുക്കിയെടുക്കല്‍, വിദേശവസ്ത്രബഹിഷ്‌കരണം, നികുതി നിഷേധം തുടങ്ങിയ വിനീതവും സമാധാനപരവുമായ അനേകം നിയമനിഷേധങ്ങളില്‍ അധിഷ്ഠിതമായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ